ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും വായന ദിന ആശംസകൾ ....

അടുപ്പുകല്ലിനരികിൽ പിറന്നു വീണവളായിരുന്നു
നല്ലനടപ്പിൻ്റെ
വിവിധ സർട്ടിഫിക്കറ്റുകൾ
കൈയിലുണ്ടായിരുന്നു
ഇടവക പ്രമാണിമാരുടെയും
അയൽക്കാരുടെയും
കോൺടക്ട് സർട്ടിഫിക്കറ്റുകൾ
അവൾ അടുക്കി വച്ചിരുന്നു
അയാൾ
അവളെ അടുക്കളയിലേയ്ക്ക്
അപ്പോയിൻ്റ് ചെയ്തു
അയാൾക്ക് വേണ്ടി
അവൾ ,
വിവിധതരം രുചിക്കൂട്ടുകൾ ചമച്ചു
എന്നാലും ,
പെട്ടെന്ന് തന്നെയയാൾക്ക്
മടുത്തു
അയാളവളെ അടുപ്പുകല്ലിന്
ബലി കൊടുത്തു
പിന്നെയും കാത്തിരിപ്പിലേയ്ക്ക്
ചാരിയിരുന്നു
കുറേയേറെപ്പേർ അയാളുടെ
വഴിയിലൂടെ നടന്നെങ്കിലും
അവർ ,
മുന്നോട്ടുള്ള യാത്രയിലായിരുന്നു
അക്ഷമയുടെ വന്യമൃഗം
അയാളെ ഉപദ്രവിച്ചു തുടങ്ങിയിരുന്നു
അപ്പോഴാണ് രണ്ടാമത്തെവൾ
വന്നത്
അവൾക്ക് വളരെ നീണ്ട മുടിയുണ്ടായിരുന്നു
മഷിയെഴുതിയതു പോലുള്ള കണ്ണുകളും
കറുപ്പു നിറവുമുണ്ടായിരുന്നു
അയാൾ
അവളെ കിടപ്പുമുറിയിലേക്ക്
നിയമിച്ചുകൊണ്ട്
ഉത്തരവു നൽകി
അവൾ
അയാളുടെ കിടക്കയെ
സജീവമാക്കുകയും
അയാളെ സന്തോഷിപ്പിക്കുകയും
ചെയ്തു
എന്നാൽ ,
അവൾക്ക് നന്നായി പാചകം ചെയ്യാനറിയുമായിരുന്നില്ല
അതിനുള്ള സർട്ടിഫിക്കറ്റ്
അവൾക്കാരും നൽകിയിരുന്നില്ല
അതിനാൽ
അയാൾക്ക് മടുത്തു തുടങ്ങി
സത്യത്തിൽ
അയാൾക്ക് പ്രണയിക്കുവാനായിരുന്നു
അപ്പോൾ തോന്നിയത്
അവളെ ,
കിടക്കയ്ക്ക് തിന്നാൻ കൊടുത്തിട്ടയാൾ കാത്തിരിപ്പു തുടർന്നു
അടിമുടി പ്രണയത്തിൽ കുളിച്ച
ആപ്പിൾതോട്ടങ്ങളുടെ
ഉടമയായിരുന്നു
അടുത്തവൾ …
അവനവളെ ഹൃദയത്തിലേക്ക്
അപ്പോയിൻ്റ് ചെയ്തു
അവൾ
അവനെ പ്രണയിക്കുകയും
തൻ്റെ ആപ്പിൾ മരങ്ങളിൽ
അവനെ പ്രവേശിപ്പിക്കുകയും ചെയ്തു
അവൻ
ഉന്മാദത്തിൻ്റെ ശാഖകളിൽ
കുരങ്ങനെ പോലെയായി
അവൻ്റെ ഹൃദയത്തിനു ചുറ്റും
ചെകിടിപ്പിക്കുന്ന
വെളിച്ചം വന്നുനിറഞ്ഞു
എല്ലാം അവനു മുന്നിൽ മറഞ്ഞുപോകുകയും
അവൻ
വെളിച്ചത്തിൻ്റെ തുണ്ടു മാത്രമാവുകയും ചെയ്തു
അപ്പോൾ ,
അടുപ്പുകല്ലിനടിയിൽ നിന്നും
കിടക്കയ്ക്കുള്ളിൽ നിന്നും
അവരെണീറ്റു
അവൻ്റെ നാവിനെയും പൗരുഷത്തെയും
അവർ അറുത്തെടുക്കുകയും
കണ്ണു കാണാത്ത
അവൻ്റെ ഹൃദയത്തെ
വെറുതേ വിടുകയും ചെയ്തു
പ്രണയത്തിൻ്റെ ആപ്പിൾതോട്ടത്തോടൊപ്പം
മൂവരും പോയശേഷം …
പിന്നെയും ,
അവൻ കാത്തുകിടന്നു …,
വൈകാതെയെത്തുമോയെന്നുറപ്പില്ലാത്ത
തൻ്റെ ഊഴത്തിനായി .

വൈഗ

By ivayana

Leave a Reply

Your email address will not be published. Required fields are marked *