“ഉടയോനേ.. ഉടയോനേ…
ഉയിരുകാക്കണ കതിരോനേ….
ഉള്ളു കത്തിക്കല്ലേ ടാ…
ചങ്കു പൊള്ളിക്കല്ലേടാ..
ആശ കെഞ്ചാൻ
ആരുമില്ലാത്തോർക്ക്
അരവയറിന് മുറി വയറിന്
അരിതരാൻ പറയെടാ… “
ഉച്ചി പൊള്ളിയ്ക്കുന്ന ഉച്ച സൂര്യനെ
കണ്ണുരുട്ടി നോക്കി കൈവിരിച്ച്
ചാമിവേലു പാടുമ്പോ
തപ്പ് മുട്ടി താളം കൊട്ടി,
‘പീലി’… മുറുക്കിച്ചുവന്ന
ചിരി ചേർത്ത്
ഉറക്കെ അലറും “അമ്മാ…..!”
അവിടെനിന്നാ ചങ്കു കത്തും…
പേരറിയാത്തൊരു
പുഴവക്കിലെ ചകിരിക്കുന്നില്
നുണക്കുഴികള് രണ്ടും
മുത്തം നിറച്ചു തന്നിട്ട്
കോട മഞ്ഞിലേക്ക്
മങ്ങി മറഞ്ഞു പോയ
നീളൻ മുടിക്കാരിയെ
കണ്ണിൽ കാണും…
ഒച്ച തിരിയാത്തൊരു താരാട്ട്
കാതിൽ തേനീച്ച മുരൾച്ചയുടെ
കിരു കിരുപ്പാവും..
നീണ്ട കണ്ണില് കാറു കെട്ടും
ചോന്ന ചുണ്ടില് പാട്ട് പൊട്ടും
ചേറു കെട്ടിയ കവിളത്ത്
ചൂടുള്ള കണ്ണീര്
ഉരുകിപ്പൊള്ളിച്ചു ചാലു വെട്ടും..
പീലി…. വിക്കി വിക്കി ഞരങ്ങുമ്പോ
ചാമിവേലുവിന്റെ ശബ്ദമുയരും…
തുന്നിക്കൂട്ടിയ തകിലിൽ തച്ചു കരയും
“പീലിപ്പെണ്ണേ പാട് കണ്ണേ..
എന്നയാൾ ആകെ നീറുന്നൊരു
മുറിവായി മാറും…
“അമ്മാ..അമ്മാ…” എന്ന്
ചുറ്റിലും പെയ്യാൻ മുട്ടി നിൽക്കുന്ന
അമ്മക്കണ്ണുകളിലേക്ക്
പാടിപ്പാടി പീലി,
വെയില് തിന്ന
വെള്ളാമ്പല് പോലെ വാടും
കുനിഞ്ഞു കുനിഞ്ഞു
കുരുന്നുടല് കൂമ്പും..
ചാമി ചുമല് മൂടിയ ഇരുണ്ട ചേല
വാനിലേക്കെറിഞ്ഞു പറന്നു പിടിച്ച്
പരുന്തിനെ പോലെ
പീലിയ്ക്കരികത്ത് പാറി വീഴും…
മാണിക്കക്കല്ലെപ്പോലെ
പൊതിഞ്ഞു മറയ്ക്കും…
കണ്ണിന് താഴെ ചിരിയ്ക്കുന്ന രണ്ട് ദുഃഖങ്ങൾ
കണ്ണ് തുവർത്തുന്ന കാണിക്കൾക്കിടയിൽ
കാറ്റുപോലെ കറങ്ങി തുട്ട് കിലുക്കുമ്പോൾ
പെൺമുഖമുള്ളവരൊക്കെ
അവൾക്കമ്മയായിരിക്കും…
അവസാനമായി കിട്ടിയ ഉമ്മയോർമ്മയിൽ
പീലി കണ്ണിൽ നോക്കി കെഞ്ചും..
“ദുട്ട് താ അമ്മാ….!”😊

ഷാ അലി

By ivayana

Leave a Reply

Your email address will not be published. Required fields are marked *