രചന : സത്താർ പുത്തലത് ✍
ഇന്നലെകളും നാളെയും ഇന്നിനെ കൊല്ലുകയാണ്
കൊഴിഞ്ഞുപോയ ഇന്നലെകളിലോ
വരാനിരിക്കുന്ന നാളെയിലോ അല്ല ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക
….നിരാശ ഹൃദയത്തെ പുൽകുമ്പോൾ
ജീവിതം തന്നെ ചിലപ്പോൾ
വെറുക്കപ്പെട്ടതാവുo പലർക്കും
എന്നാൽ ഓരോ ദുഃഖങ്ങളുടെയും
ഇടവേളയിൽ സന്തോഷവും
നമ്മെ തേടി വരുന്നുണ്ട്..
നിരാശയുടെ പടുകുഴിയിൽ
വീണമരുമ്പോൾ പലപ്പോഴും നാമത്
കാണാതെ പോകുന്നതാണ്
മഴ പെയ്തു കഴിഞ്ഞതിനുശേഷമാണല്ലോ
മാനത്ത് മഴവില്ല് പ്രത്യക്ഷപ്പെടുന്നത്..
ദുഃഖങ്ങൾക്ക് ശേഷം സന്തോഷവും
തീർച്ചയായും
നമ്മെ തേടിയെത്തും
നിറങ്ങൾ ഒന്നും പൂർണ്ണമല്ല
വർണ്ണങ്ങളൊന്നും സ്ഥായിയല്ല..
മഴവില്ലിൻ അഴക്പോലും മാറിമറിയും..
ജീവിതവും അതുപോലെതന്നെ
ഒന്നിലും പരിപൂർണ്ണതയില്ല
നൈരാശ്യത്തിന്റെ
കണ്ണീർ തുള്ളികൾ
സന്തോഷത്തിന്റെ
പനിനീർ പൂ മടിത്തട്ടിൽ
ഉദയസൂര്യന്റെ പൊൻകിരണങ്ങളേറ്റ്
വെട്ടിത്തിളങ്ങുമ്പോൾ
പ്രതീക്ഷകൾ വീണ്ടും തളിരിടുകയായി…
കാർമേഘങ്ങൾക്കിടയിലും പൊൻകിരണങ്ങളുണ്ട്
എത്ര വലിയ കൊടുങ്കാറ്റുകൾക്ക് ശേഷവും നിശ്ചലത ഉണ്ടാവും
നിറഞ്ഞുകവിഞ്ഞതെല്ലാം ഒരൊറ്റ വേനലിൽ വറ്റിവരളുo
അമാവാസികൾ
ചന്ദ്രികയെ തടഞ്ഞുവെക്കാറില്ല.
തിരമാലകൾക്കിടയിലും
ഇടവേളകളുണ്ട്.
മദ്ധ്യാഹ്നങ്ങളാണ്
സായാഹ്നത്തെ കൊണ്ട് വരുന്നത്.
വേർപ്പാടുകളാണ്
സംഗമങ്ങളുടെ വീര്യം നൽകുന്നത്.
അർധരാത്രികൾ ചുമക്കുന്നത്
പുത്തൻപുലരികളുടെ ഗർഭങ്ങളാണ്.
അതെ ഒരിക്കലും നിരാശ വേണ്ട
കൊഴിഞ്ഞുപോയ ഇന്നലെകളെ ഓർത്തു വിലാപം വേണ്ട..
നാളെ എന്നുള്ളത് കേവലം ഒരു സ്വപ്നമാണ്..
ഇന്നിന്റെ യാഥാർത്ഥ്യങ്ങളിൽ ജീവിക്കുക..
വരും വരാതിരിക്കില്ല വരുമെന്നുറപ്പുള്ള
വസന്തത്തിന്റെ പരാഗങ്ങളാവുക
