രചന : നീലകണ്ഠൻ ✍️
ചിലർ
കാലക്കേടിന്റെ കഥ പറഞ്ഞു
ചിലർ
കഥ കേടിന്റെ തോറ്റം പാടി
കാലം കഴിച്ചു
കഥ പറഞ്ഞവർ
വേലയും പൂരവും കൊണ്ടാടി
വാരവും ഉത്സവവും നടത്തി
തേവാരവും ഓത്തൂട്ടും
ഘോഷമാക്കി
മുറജപവും വേദ ഘോഷങ്ങളും
പടിപ്പുരയും കടന്നുപോയി
എഴുത്തോല വിട്ട്
താളിയോലയിൽ തേടി ,
നവഗ്രഹങ്ങളും കർമ്മദോഷങ്ങളും
മുജ്ജന്മ പാപങ്ങളും തറവാട്ടു മഹിമ കളും
പകലുണ്ട്
റാന്തലും ഓലച്ചൂട്ടും തെളിച്ച്
കോലകങളിലും ഷാരത്തും പുഷ്പോത്തും
അടിമച്ചാളകളിലും അന്തിയുറങ്ങി
കലവറയുടെ താക്കോൽ കൂട്ടം
ആചാരങ്ങളുടെ മൂന്നി ഴ നൂലിൽ
ആട്ടിയും കിലുക്കിയും നടന്നു
കാര്യസ്ഥനും കണക്കപ്പിള്ളമാരും
കാഴ്ചക്കുലകളും താമ്പൂലവും നീട്ടി
ജന്മവും കാണവും സ്വന്തമാക്കി
തമ്പ്രാൻ വിളികളിൽ അവർ
നാലുകെട്ടുകളും അന്ത:പ്പുരങ്ങളും തഴുകി
വാറോലകളും തിട്ടൂരങ്ങളും
സ്വന്തമായി ഒപ്പിച്ചെടുത്തു
പടിക്കലെ നിലവും
ചൂണ്ടുവിരൽ കാട്ടിയ
കുന്നു കളും പുരയിടങ്ങളും
പഴുക്കയും വെറ്റിലയും
നീട്ടി തേർച്ചയാക്കി
മനക്കലെ മൂസാ മ്പൂരിയും
അഫന്മാരും ആത്തോൽ മാരും
ഓണമുണ്ണാൻ കാണം വിറ്റു
ഓഛാനിച്ചു നിന്നവർ
മാനം വിറ്റ് കാണച്ചീട്ടുകൾ
സ്വന്തമാക്കി
കലവറയൊഴിഞ്ഞു മന വെളുത്തു
പിന്നെ
നിയമം വന്നു
: ജന്മം പോയി കടം കേറി
തമ്പ്രാൻ വിളിക്കെതിരെ
സമരം വന്നു
ജന്മിത്ത പേക്കോലങ്ങൾ
നോക്കുകുത്തികളായി
കാലം പിന്നേയും മുന്നോട്ട്
കഥയില്ലാത്തവർ
കാലത്തിന്റ ചുവരെഴുത്തുകളിൽ
ഇന്നും
കറുത്ത കലകളായി
