രചന : അൻസൽന ഐഷ ✍️
അതിരുകളില്ലാ ആകാശത്തിൽ
മേഘവിസ്‌ഫോടനം നടന്നാലും
നിന്റെ കൈയ്യെന്റെ തലയ്ക്കുമേലെ
കുടയായി വിടരുമ്പോൾ
ഞാൻ നനയുവതെങ്ങനെ?
അന്തിയിൽ പെയ്തിറങ്ങുന്ന
ചാറ്റൽ പാതിരാനേരം
രാമഴപ്പെയ്ത്തായി മാറിയാലും
നീ വിരിച്ച മേൽമൂടിയാൽ
ഞാനെന്റെ സുരക്ഷയറിയുന്നുണ്ട്.
ഉരുകിയൊലിക്കുന്ന സൂര്യതാപത്തെ
ചെറുക്കുവാനായി ചെറുതെന്നൽപോലെ
ഒഴുകിയെത്തുന്ന കുളിർകാറ്റിന്
നിന്റെ രൂപമായത് പൊള്ളിയടരുന്ന
വേനൽച്ചൂടിൽ ഞാനറിഞ്ഞിരുന്നു.
ഒടുവിൽ ഒറ്റയ്ക്കാകുന്നനേരത്ത്
ഒരു മിന്നാമിന്നിയേപ്പോലെ
അരികിലെത്തി തെന്നിപ്പറക്കുന്നത്
എന്റെ പേടിമാറ്റാനാണെന്നും
എനിക്കന്നേ അറിയാമായിരുന്നു.

