രാമചന്ദ്രനും രഞ്ജിനിക്കും ഒരുപാടു നാളുകളുടെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷമാണ് ആ പെൺകുഞ്ഞ് പിറന്നത്. ആ വീടിന്റെ വിളക്കായി, ഐശ്വര്യമായി അവൾ വളർന്നു. മാതാപിതാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി അവൾ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ, അവളൊരു ഡോക്ടറായി മാറുന്ന സുദിനത്തിനായി അവർ കാത്തിരുന്നു.

എന്നാൽ, ആ സന്തോഷത്തിന്റെ പരമകോടിയിൽ നിൽക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്ത അവരെ തേടിയെത്തിയത്. തങ്ങളുടെ ഏക മകൾ ദീപ, പത്താം ക്ലാസ്സിലെ തന്റെ പഴയ കൂട്ടുകാരനായ ചന്ദ്രനോടൊപ്പം വീടുവിട്ടിറങ്ങിയിരിക്കുന്നു. തകർന്നുപോയ രാമചന്ദ്രന്റെ കൈകളിൽ അവൾ എഴുതിയ ഒരു കത്തുണ്ടായിരുന്നു:
​”അച്ഛാ, എന്നോട് ക്ഷമിക്കണം. ചന്ദ്രനെ എനിക്ക് മറക്കാൻ കഴിയില്ല. അവൻ ഇന്ന് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആയിരിക്കാം, പക്ഷേഞങ്ങളെ ചെറിയവ രുമാനത്തിൽ രണ്ടുപേർക്കും സുഖമായി കഴിയാൻ പറ്റും നിങ്ങളുടെ കടങ്ങളെല്ലാം ഞാൻ വീട്ടും. അവനെ വഞ്ചിച്ച് ഒരു ഡോക്ടറെ വിവാഹം കഴിച്ച് കാറിലും ബംഗ്ലാവിലും സുഖമായി ജീവിക്കാൻ എനിക്ക് കഴിയില്ല. സമാധാനത്തോടെ ജീവിക്കാൻ അവനാണ് എനിക്ക് വേണ്ടത്.”

വർഷങ്ങൾ കടന്നുപോയി. കണ്ണീരും നെടുവീർപ്പുമായി രാമചന്ദ്രനും രഞ്ജിനിയും ആ വീട്ടിൽ തനിച്ചായി. ഒടുവിൽ, വർഷങ്ങൾക്കിപ്പുറം ഇന്ന് തങ്ങളുടെ മകൾ തിരിച്ചു വരികയാണ്—കൂടെ അവളുടെ ഭർത്താവും കുഞ്ഞും. എരിഞ്ഞുതീരാത്ത വെറുപ്പും, കുഞ്ഞിനെ കാണാനുള്ള അതിയായ മോഹവും തമ്മിൽ രാമചന്ദ്രന്റെ മനസ്സിൽ ഒരു യുദ്ധം നടന്നു. എങ്കിലും സ്വന്തം ചോരയല്ലേ, ആരോട് പൊറുത്തില്ലെങ്കിലും അവളോട് പൊറുക്കാതിരിക്കാൻ ആ അച്ഛന് കഴിയുമായിരുന്നില്ല.

​ആ പഴയ തറവാടിന്റെ പടിവാതിൽക്കൽ ചന്ദ്രന്റെ ഓട്ടോ വന്നു നിന്നപ്പോൾ രാമചന്ദ്രന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. തന്റെ മകൾ ഒരു ഡോക്ടറുടെ കാറിൽ വന്നിറങ്ങേണ്ട മുറ്റമാണ്. പക്ഷേ, ഓട്ടോയുടെ ശബ്ദം കേട്ട് ഓടിവന്ന രഞ്ജിനിയുടെ കണ്ണുകൾ തിരഞ്ഞത് മകളെയും അവളുടെ കൂടെ ഉള്ള കുഞ്ഞിനെയുമാണ്.
​ദീപ പുറത്തിറങ്ങി. അവളുടെ മുഖത്ത് പഴയ ആ വെള്ളിനക്ഷത്രത്തിന്റെ തിളക്കമില്ല, പകരം പെയ്തുതോരാത്ത ഏതോ കാർമേഘത്തിന്റെ നിഴലുണ്ട്. പുറകെ ഇറങ്ങിയ ചന്ദ്രന്റെ മുഖത്ത് ഒരുതരം വെല്ലുവിളിയുടെയും ഒപ്പം ആഴത്തിലുള്ള അപകർഷതയുടെയും ഭാവമായിരുന്നു.

ഓട്ടോക്കാരന്റെ കൂടെയുള്ള ജീവിതം മടുത്തോ എന്ന് ചോദിക്കാനല്ലേ അച്ഛൻ നിൽക്കുന്നത്?” – വീട്ടിലേക്ക് കയറുമ്പോൾ ചന്ദ്രൻ ദീപയുടെ കാതിൽ മന്ത്രിച്ച വാക്കുകൾ ഒരു കൂരമ്പ് പോലെ അവളുടെ ഹൃദയത്തിൽ തറച്ചു.
​ദീപയ്ക്ക് ചന്ദ്രനെ മടുത്തിട്ടില്ല. അയാളുടെ അധ്വാനത്തെയും വിയർപ്പിനെയും അവൾ ഇന്നും ബഹുമാനിക്കുന്നു. പക്ഷേ, അവളുടെ ജോലിസ്ഥലത്തെ സുഹൃത്തുക്കളെ കാണുമ്പോഴോ, രോഗികൾ ബഹുമാനത്തോടെ ‘ഡോക്ടർ’ എന്ന് വിളിക്കുമ്പോഴോ ചന്ദ്രന്റെ ഉള്ളിൽ പുകയുന്ന ആ അപകർഷത അവൾക്ക് താങ്ങാനാവുന്നില്ല. തന്നേക്കാൾ ഉയർന്ന പദവിയിലുള്ള ഭാര്യയെ കാണുമ്പോൾ സ്നേഹത്തിന് പകരം സംശയവും പരിഹാസവുമാണ് അയാളിൽ നിറയുന്നത്.

“നീ വലിയ പദവിയിലുള്ളവളാണ്, ഞാൻ വെറുമൊരു തെണ്ടിയാണ്” എന്ന് ചന്ദ്രൻ ആവർത്തിച്ചു പറയുമ്പോൾ, ആ വാക്കുകളിലെ വിഷം അവളുടെ പ്രണയത്തെ കൊന്നുകൊണ്ടിരിക്കുകയാണ്. താൻ തിരഞ്ഞെടുത്ത പ്രണയം തന്നെ ഒരു നരകമായി മാറുന്നത് അവൾ ആരോട് പറയാൻ?
എന്താണ് ചന്ദ്രേട്ടാ ഇങ്ങനെ ഒക്കെ പറയുന്നത് എന്നേ ഡോക്ടർആക്കാൻ രാവ് പകൽനിങ്ങൾ കഷ്ടപ്പെടുന്നത്ഞാൻ കാണുന്നില്ലേ പിന്നെഎന്തിനാണ്.
ഇങ്ങനെ ഒക്കെ പറയുന്ന ത് കേൾക്കുമ്പോൾ എന്റെ ചങ്ക് തകർന്നു പോവുന്നുണ്ട്.
​മാതാപിതാക്കളുടെ മുന്നിൽ തോറ്റുപോയവളായി നിൽക്കുമ്പോഴും, തന്റെ ഉള്ളിലെ ഈ വലിയ മുറിവ് അവൾ മറച്ചുപിടിച്ചു. സ്നേഹിച്ചവന്റെ കൂടെയാണെങ്കിലും, അയാളുടെ മനസ്സിന്റെ വൈകൃതങ്ങൾക്കിടയിൽ അവൾ അനുഭവിക്കുന്ന ആ ഒറ്റപ്പെടൽ നരകത്തേക്കാൾ ഭീകരമായിരുന്നു. രഞ്ജിനി കുഞ്ഞിനെ വാരിപ്പുണരുമ്പോൾ ദീപയുടെ കണ്ണുകൾ നിറഞ്ഞു.

നഗരത്തിലെ തിരക്കേറിയ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവിയാണ്ഇന്ന് ഡോക്ടർ ദീപ. പദവി കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും എല്ലാവർക്കും പ്രിയപ്പെട്ടവൾ. എന്നാൽ ആശുപത്രിയിലെ ആ തിളക്കമുള്ള മുറിക്കപ്പുറം, സ്വന്തം വീടിന്റെ ഉമ്മറത്ത് ദീപയ്ക്ക് നേരിടേണ്ടി വരുന്നത് നിശബ്ദമായ ഒരു യുദ്ധമായിരുന്നു.
​അന്ന് വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് കാറിൽ ഇറങ്ങുമ്പോൾ ചന്ദ്രൻ വരാന്തയിലെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു. മുന്നിൽ ഒരു പഴയ പത്രം.
​”ചായ കുടിച്ചോ ചന്ദ്രേട്ടാ?” ദീപ ബാഗ് മേശപ്പുറത്ത് വെച്ച് ചോദിച്ചു.
​ചന്ദ്രൻ പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ മറുപടി പറഞ്ഞു, “ഉം, കുടിച്ചു. നിന്റെ തിരക്കുകൾ കഴിഞ്ഞോ?”

​ആ ചോദ്യത്തിലെ തണുപ്പ് ദീപയെ വേദനിപ്പിച്ചു. കോളേജ് കാലത്ത് ചന്ദ്രൻ മിടുക്കനായിരുന്നു. ബിരുദത്തിന് സ്വർണ്ണമെഡൽ പ്രതീക്ഷിച്ച പ്രതിഭ. പക്ഷേ, അച്ഛന്റെ പെട്ടെന്നുള്ള മരണവും കുടുംബത്തിലെ ദാരിദ്ര്യവും അയാളെ ഒരു ഓട്ടോറിക്ഷയുടെ സ്റ്റിയറിംഗിലേക്ക് തളച്ചിട്ടു. ദീപ ഡോക്ടറായപ്പോഴും അയാൾ ആ ഓട്ടോയുമായി നഗരത്തിലെ തെരുവുകളിൽ തന്നെയായിരുന്നു.
​”നാളെ ഹോസ്പിറ്റലിൽ ഒരു ഫങ്ഷനുണ്ട്. ചന്ദ്രേട്ടൻ കൂടി വരണമെന്നുണ്ട് എനിക്ക്,” ദീപ അരികിലിരുന്ന് മെല്ലെ പറഞ്ഞു.

ചന്ദ്രൻ പുച്ഛത്തോടെ ചിരിച്ചു. “ഞാനോ? നിന്റെ ഡോക്ടർ സുഹൃത്തുക്കളുടെ ഇടയിൽ ഒരു ഓട്ടോക്കാരനെ കൊണ്ടുപോയി എന്തിനാ നിന്നെത്തന്നെ നാണം കെടുത്തുന്നത്? അവരൊക്കെ ചോദിക്കില്ലേ ‘ഡോക്ടറുടെ ഭർത്താവ് എന്ത് ചെയ്യുന്നു’ എന്ന്?”
​”അതിന് ജോലിയിൽ എന്ത് നാണക്കേടാണ്? ചന്ദ്രേട്ടന്റെ അധ്വാനം കൊണ്ടല്ലേ നമ്മൾ ജീവിക്കുന്നത്?”
​”വാക്കുകൾക്ക് നല്ല സുഖമാണ് ദീപ. പക്ഷേ, നിന്റെ ഹോസ്പിറ്റലിലെ ആ വരാന്തയിലൂടെ നടക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്ന ഓരോ നോട്ടവും എനിക്ക് കുന്തമുനകളാണ്. ‘പാവം ഡോക്ടർ, ഒരു ഓട്ടോക്കാരനെയാണല്ലോ കെട്ടേണ്ടി വന്നത്’ എന്ന് അവർ പറയുന്നതായി എനിക്ക് തോന്നും.”
​അതൊരു തർക്കമായി വളർത്താൻ ദീപ ആഗ്രഹിച്ചില്ല. അയാളുടെ ഉള്ളിലെ അപകർഷതാബോധം ഒരു കരിനിഴലായി തങ്ങൾക്കിടയിൽ പടരുന്നത് അവൾ നിസ്സഹായതയോടെ നോക്കിനിന്നു.

​പിന്നീടുള്ള മാസങ്ങളിൽ ചന്ദ്രൻ വല്ലാതെ മാറി. വൈകുന്നേരം ഓട്ടോയുമായി വീട്ടിലെത്തിയാൽ അയാൾ മുറിക്കുള്ളിൽ അടച്ചിരിക്കും. ദീപയോടുള്ള സംസാരം കുറഞ്ഞു.
​”നീ എന്തിനാ എപ്പോഴും ആ കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത്?” ഒരു രാത്രി ദീപ ചോദിച്ചു.
​”ചില കണക്കുകൾ തീർക്കാനുണ്ട്, നീ ഉറങ്ങിക്കോ,” എന്നായിരുന്നു മറുപടി.
​അവൾക്കറിയില്ലായിരുന്നു, തന്റെ ഉറക്കമില്ലാത്ത ആ രാത്രികളിൽ ചന്ദ്രൻ തന്റെ പഴയ പാഠപുസ്തകങ്ങൾ പൊടിതട്ടിയെടുക്കുകയാണെന്ന്. ഓൺലൈൻ വഴി സൈക്കോളജിയിൽ ഉന്നതപഠനം നടത്താനുള്ള കഠിനശ്രമത്തിലായിരുന്നു അയാൾ. തന്റെ ബിരുദത്തിലെ ഉയർന്ന മാർക്കുകൾ അയാൾക്ക് വലിയൊരു മുതൽക്കൂട്ടായി
​ആശുപത്രിയിലെ സെമിനാർ ഹാൾ. പ്രശസ്തനായ സൈക്കോളജിസ്റ്റ് സി. ചന്ദ്രശേഖറിനെ സ്വീകരിക്കാൻ ഡോക്ടർമാർ നിരന്നുനിന്നു. കയ്യിൽ മാലയുമായി നിൽക്കുന്ന ദീപയുടെ മുന്നിലേക്ക് ഒരു ഓട്ടോറിക്ഷ വന്നു നിന്നു. അതിൽ നിന്ന് ഇറങ്ങി വന്ന ചന്ദ്രനെ കണ്ടപ്പോൾ ദീപയുടെ ലോകം നിശ്ചലമായി.
​യാന്ത്രികമായി അവൾ അയാൾക്ക് മാല ചാർത്തി. വേദിയിലേക്ക് നടക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ വിങ്ങിപ്പൊട്ടി. ചന്ദ്രൻ മൈക്കിന് മുന്നിൽ നിന്നു.

“നന്ദി. ഈ വേദിയിൽ എനിക്ക് സംസാരിക്കാൻ ലഭിച്ച അവസരം വലുതാണ്,” ചന്ദ്രൻ തന്റെ പ്രസംഗം തുടങ്ങി. “പലരും വിചാരിക്കുന്നത് ഞാൻ ഒരു ഓട്ടോ ഡ്രൈവറിൽ നിന്ന് പെട്ടെന്ന് ഈ നിലയിലെത്തിയെന്നാണ്. പക്ഷേ, എന്റെ ഉള്ളിലെ ആ പഴയ വിദ്യാർത്ഥി മരിച്ചിരുന്നില്ല. സാഹചര്യങ്ങൾ കൊണ്ട് മാറ്റിവെച്ച സ്വപ്നങ്ങളെ ഞാൻ വീണ്ടും കൂട്ടിപ്പിടിച്ചു. ആരോടും പറയാതെ രാത്രികളിൽ പഠിച്ചു. എന്തിനെന്ന് ചോദിച്ചാൽ, എന്റെ പ്രിയപ്പെട്ടവൾക്ക് മുന്നിൽ ഒരു തണലായി നിൽക്കാൻ എനിക്കൊരു കരുത്ത് വേണമായിരുന്നു.”
​പ്രസംഗം കഴിഞ്ഞ് ഹാളിന് പുറത്തിറങ്ങിയപ്പോൾ ദീപ ചന്ദ്രനെ നോക്കി.
​”എന്തിനാ എന്നിൽ നിന്ന് ഇത് മറച്ചു വെച്ചത്?” അവൾ ചോദിച്ചു.
​ചന്ദ്രൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു. “സഹതാപം കൊണ്ടുള്ള സ്നേഹത്തേക്കാൾ, അഭിമാനം കൊണ്ടുള്ള സ്നേഹമാണ് എനിക്ക് വേണ്ടത് ദീപ. ഇപ്പോൾ എനിക്ക് നിന്നോട് കണ്ണിൽ നോക്കി സംസാരിക്കാം. കാരണം, ഞാൻ എന്നെത്തന്നെ വീണ്ടെടുത്തിരിക്കുന്നു.”
​ആശുപത്രിയുടെ പടികളിറങ്ങുമ്പോൾ അവർക്കിടയിൽ വീണിരുന്ന ആ കരിനിഴൽ എന്നന്നേക്കുമായി മാഞ്ഞുപോയിരുന്നു.

വർഷങ്ങൾ കടന്നു പോയി. നഗരത്തിലെ ആ പഴയ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് ദീപ വിരമിച്ചു. ഇപ്പോൾ അവൾ സ്വന്തമായി ഒരു ചെറിയ ക്ലിനിക് നടത്തുകയാണ്. ചന്ദ്രൻ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി പ്രശസ്തനായി. എങ്കിലും അവരുടെ തിരക്കുകൾക്കിടയിലും ഒന്നിനും കുറവ് വരാതെ അവർ കാത്തുസൂക്ഷിച്ചത് തങ്ങളുടെ ഏക മകൾ നന്ദനയെയായിരുന്നു.
​അന്ന് വൈകുന്നേരം പതിവിലും നേരത്തെ ദീപ ക്ലിനിക് പൂട്ടി. ചന്ദ്രന്റെ കാറിൽ അവർ മകളെ കൂട്ടാനായി നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ചൈൽഡ് കെയർ സെന്ററിന് മുന്നിലെത്തി.
​”നന്ദൂട്ടീ…” ദീപയുടെ വിളി കേട്ട് ഓടിവന്ന മകളെ താലോലിക്കുമ്പോൾ, ആ സ്ഥാപനത്തിന്റെ ഭംഗിയും അവിടുത്തെ ചിട്ടയായ പ്രവർത്തനങ്ങളും ദീപയെ അത്ഭുതപ്പെടുത്തി.

“ഇത്രയും സൗകര്യങ്ങളുള്ള ഈ സ്ഥാപനം ആരുടേതാവാം ചന്ദ്രേട്ടാ?” ദീപ ചുറ്റും നോക്കി ചോദിച്ചു. “ഇവിടുത്തെ ടീച്ചർമാർ പറയുന്നത് ഇതിന്റെ ഉടമസ്ഥൻ വലിയൊരു മനഃശാസ്ത്രജ്ഞൻ ആണെന്നാണ്. കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ഓരോ കോണും ഒരുക്കിയിരിക്കുന്നത്.”
​ചന്ദ്രൻ വെറുതെ ഒന്ന് ചിരിച്ചു. വർത്തമാനങ്ങൾക്കിടയിൽ ആ ചൈൽഡ് കെയറിലെ മാനേജർ അങ്ങോട്ടേക്ക് വന്നു. ചന്ദ്രനെ കണ്ടതും അദ്ദേഹം ആദരവോടെ എഴുന്നേറ്റു നിന്നു.
​”സാർ വന്നല്ലോ, ഇതാ ഇന്നത്തെ റിപ്പോർട്ടുകൾ.” മാനേജർ ചന്ദ്രന്റെ നേർക്ക് ചില ഫയലുകൾ നീട്ടി.

ദീപ പകച്ചുപോയി. അവൾ ചന്ദ്രനെ മാറി മാറി നോക്കി. “ചന്ദ്രേട്ടാ… ഇത്?”
​ചന്ദ്രൻ ശാന്തനായി പറഞ്ഞു, “അതെ ദീപാ, ഇത് നമ്മുടെ സ്ഥാപനമാണ്. സൈക്കോളജിസ്റ്റ് എന്ന നിലയിലുള്ള എന്റെ വരുമാനം മുഴുവൻ ഞാൻ നിക്ഷേപിച്ചത് ഇതിലാണ്. പഴയ ആ ഓട്ടോക്കാരന് ഒരു വീടുണ്ടാക്കാൻ പോലും നിന്റെ സഹായം വേണ്ടി വന്നു. പക്ഷേ, സ്വന്തം പ്രയത്നം കൊണ്ട് പടുത്തുയർത്തിയ ഈ സാമ്രാജ്യമാണ് എന്റെ ഇന്നത്തെ മേൽവിലാസം.”

ഒരു നിമിഷം ദീപയുടെ കണ്ണുകൾ നിറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ചാരുകസേരയിൽ പത്രത്തിന് പിന്നിൽ ഒളിച്ചിരുന്ന, അപകർഷതയോടെ സംസാരിച്ചിരുന്ന ആ മനുഷ്യനെയല്ല അവളിന്ന് കാണുന്നത്. സമൂഹത്തിന്റെ മുൻനിരയിൽ നിൽക്കുന്ന, ആയിരക്കണക്കിന് കുരുന്നുകൾക്ക് തണലൊരുക്കുന്ന ഒരു വലിയ സംരംഭകൻ!
​അവർ വീടിന്റെ മുറ്റത്ത് കാറിറങ്ങുമ്പോൾ, സന്ധ്യാനേരത്തെ വെളിച്ചത്തിൽ അവരുടെ നിഴലുകൾക്ക് പഴയതിനേക്കാൾ തെളിച്ചം തോന്നി. ആ കരിനിഴലുകൾ എന്നന്നേക്കുമായി അസ്തമിച്ചിരിക്കുന്നു.

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *