രചന : ഷാജി പേടികുളം ✍️
മണ്ണിനെ സ്നേഹിച്ച കർഷകാ നീ
തൊഴിലാളിയായിരുന്നില്ലേ
നിൻ്റെ വിയർപ്പിനു മണ്ണിൻ്റെ ഗന്ധവും
നീ വിളയിച്ച നെല്ലിൻ്റെ ഗന്ധം നിൻ്റേതുമായിരുന്നു.
മണ്ണിൽ നീയിറ്റിച്ച വേർപ്പിൻ്റെ
ഉപ്പു വീണാ മണ്ണിൽ പൊന്നു വിളഞ്ഞിരുന്നു.
അതു കാണെ നിന്നുള്ളിൽ
നിറഞ്ഞു തുളുമ്പിയ സന്തോഷമല്ലേ
വിളകളിൽ നിറഞ്ഞു കാൺമൂ.
തൊഴിലേതു ചെയ്കിലും
ആത്മസമർപ്പണം തൊഴിലിൻ്റെ
മാഹാത്മ്യമായിരുന്നു.
അന്നം തരുന്നൊരീ ഭൂമിയേക്കാൾ
വലിയ ഈശ്വരൻമാർ ഭൂവിലുണ്ടോ
കളളപ്പണി ചെയ്തു കൂലി വാങ്ങി
പ്പോകും
തൊഴിലിൻ്റെ സംസ്കാരം മാറി
തൊഴിലിടങ്ങളൊക്കെയുമന്യമായി
തൊഴിലാളിയല്ലവർ നോക്കുകൂലിക്കായി
കത്തിയെടുക്കുന്ന കുത്തകക്കാർ
തൊഴിലേതുമാകട്ടെ തൊഴിലിനെ
സ്നേഹിക്കും തൊഴിലാളിയല്ലേ
നമുക്കു വേണ്ടൂ
നാടിൻ്റെ സംസ്കൃതി നാടിൻ പുരോഗതി
നാടിൻ്റെ ചലനവും തൊഴിലാളി തന്നെ
തൊഴിലിൻ മാഹാത്മ്യവും
തൊഴിലാളി സ്നേഹവും
നാടിൻ്റെ സംസ്കാരമായീടേണം
തൊഴിലാളി ദിനമല്ല
തൊഴിലിൻ്റെ മേന്മയാണ്
നാടിൻ്റെ വികസനമെന്നറിയുക നാം

