രചന : തോമസ് കാവാലം. ✍️
നിഴൽ പോലുമില്ലാത്ത ജീവിതത്തിൽ
നിറതിങ്കളായി നീ നിന്നിടുമോ?
അഴലാണുജീവിതമെങ്കിലെന്തേ
തുണയേകുവാനായി വന്നിടാമോ?
പുലർകാല,മെത്തുന്ന നേരങ്ങളിൽ
പതിവായി,യർക്കന്റെ രശ്മി പോലെ
പുതുമലർത്തുമ്പിലെ മരന്ദമായ്
അതിയായി സ്നേഹം തുളുമ്പുകില്ലേ?
തിരപോലെൻ നെഞ്ചിലടിച്ചപ്രേമം
വിരവോടെ നീ യന്നുതന്നതോർത്ത്
കരയുവാനാകാതെയെരിഞ്ഞു ഞാനി-
ന്നരയാൽത്തറയിലിരുന്നു കേഴൂ.
പ്രണയനിലാവേയു ദിച്ചീടുമോ
അണയാത്തദീപമായെൻ ജീവനിൽ
ചിരിയെന്റെ ചുണ്ടിൽ നിറച്ചിടുമോ
പിരിയാനിഴലായി തീർന്നിടുമോ?
വരമായി നീ എന്റെ ജീവിതത്തിൽ
വരവായ സൗഭാഗ്യ താരമാണ്
തിരിതെളിച്ചീടുക സ്നേഹമേ നീ
ചിരകാലമെന്നിൽ വസിച്ചീടുക.

