മദ്യ ലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ വാര്‍ത്ത കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം കോട്ടയം ജില്ലയില്‍ അരങ്ങേറിയത്. തൃക്കൊടിത്താനം അമര കന്യാകോണില്‍ കുഞ്ഞന്നാമ്മ (55) ആണ് 27 കാരനായ മകന്‍ നിതിന്റെ കൊലക്കത്തിക്ക് ഇരയായത്. പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നിതിന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. തൃക്കൊടിത്താനത്തെ വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന നിതില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. ഹൃദ്രോഗിയായിരുന്ന കുഞ്ഞന്നാമ്മ ചികിത്സയ്ക്കാവശ്യമായ പണം നിതിന്റെ കൈയില്‍ നിന്നും വാങ്ങിയിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ വീട്ടില്‍ എപ്പോഴും കലഹം പതിവായിരുന്നു. ഇക്കാര്യം അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

സംഭവം നടക്കുന്ന ദിവസം തിരുവല്ലയില്‍ നിന്നും നിതിന്‍ മദ്യം വാങ്ങി വന്നതും വൈകീട്ട് വീട്ടിലേക്ക് ഭക്ഷണം വാങ്ങിവന്നതും സംബന്ധിച്ച് വഴക്കുണ്ടായി. അപ്പോള്‍ സംഭവിച്ച ബലപ്രയോഗത്തിനിടെയില്‍ കുഞ്ഞന്നാമ്മ അടുത്തിരുന്ന ചുറ്റിക എടുത്ത് അടിക്കുകയും കറിക്കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.ഇതില്‍ പ്രകോപിതനായ നിതിന്‍ അമ്മയില്‍ നിന്നും കത്തി പിടിച്ചേറ്റി വാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്ക്ക് പിന്‍വശത്തും വെട്ടി. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ചുറ്റികയും മൃതദേഹത്തിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയം, കൊലപാതകത്തിന് ശേഷം നിതിന്‍ അമ്മയുടെ മരിച്ചുകിടക്കുന്ന ഫോട്ടോ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.വീട്ടില്‍ തന്നെയുണ്ടായിരുന്ന നിതിന്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.കേരളത്തില്‍ മദ്യവില്‍പ്പന പുനരാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കം റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊലപാതകങ്ങള്‍.

By ivayana