തുടർച്ചയായി മൂന്നാം ദിവസവും നൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഒരു പക്ഷെ വരും നാളുകളിൽ ഏഷ്യയിലെ തന്നെ ചാവുനിലമാവാൻ പോവുകയാണ് ഇന്ത്യയും. ഇനിയും അസുഖബാധിതരും മരണവും കൂടിക്കൂടി വരും. മനുഷ്യശവശരീരങ്ങൾ കുമിഞ്ഞു കൂടും. അങ്ങനെ ഭാരതത്തിൽ ലക്ഷങ്ങൾ മരിക്കും. അതിൽ യാതൊരുവിധ സംശയമോ അതിശയോക്തിയോ ഇല്ല. ഒളിപ്പിച്ചും മറച്ചുവച്ചും, ഔദ്യോഗിക കണക്കുകളിൽ കാണിക്കാതെയും ഗോപ്യമാക്കി വച്ച മരണങ്ങളുടെ കണക്കാണ് ഡൽഹിയിലെയും, ഉത്തർ പ്രദേശിലെയും, ബംഗാളിലെയും ശ്മശാനജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്, ഇപ്പോഴും പറയുന്നത്.! സാമൂഹ്യവ്യാപനം ഇന്നൊരു ഇന്ത്യൻ യാഥാർഥ്യമാണ്. അധികാരികൾ ഒളിപ്പിക്കുമ്പോഴും, അന്നം കഴിക്കുന്നവർക്ക് തിരിയുന്ന യാഥാർഥ്യം.!

പ്രളയകാലത്തേയും, കോവിഡ് കാലത്തേയും ധീരമായി നേരിടാൻ ചങ്കുറപ്പുകാണിച്ച കേരളവും സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറക്കാൻ അനുമതി കൊടുത്തിരിക്കുന്നു. ബ്രസീൽ പ്രസിഡന്റിനും, അമേരിക്കൻ പ്രസിഡന്റ് മഹാവിഡ്ഢി ഡൊണാൾഡ് ട്രമ്പിനും, നിർഭാഗ്യവശാൽ ഇന്ത്യയെനയിക്കുന്ന നരേന്ദ്രമോദിക്കും അതുവോട്ട് ബാങ്കിന്റെയും യാഥാസ്ഥിക മതമുതലാളിമാരുടെ പിന്തുണയുടെയും പ്രശ്നമാണ്. പക്ഷെ കേരളത്തിന് എന്തുതരം പ്രതിസന്ധിവന്നിട്ടാണ് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിക്കുന്നത്.?!

സിനിമ തിയറ്ററുകൾ, ഷോപിങ്മാളുകൾ, കല്യാണ മണ്ഡപങ്ങൾ , ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിക്കുക എന്നാൽ ചാവുനിലമാകാൻ ഒരുങ്ങുക എന്നാണ് അർത്ഥം. അല്ലങ്കിൽ ശവപ്പെട്ടിക്ക് ക്യൂ നിൽക്കുന്ന മനുഷ്യരെ സൃഷ്ടിക്കുക എന്നതാണർത്ഥം. ഡോക്ടർമാരും, ആരോഗ്യപ്രവർത്തകരും ഇക്കാര്യം തുറന്നും ഒളിഞ്ഞും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ പിന്തുണ നഷ്ടപ്പെടുന്നു. നിരവധി സഭകളും ചർച്ചകളും മുസ്ലിം ജമാഅത്തുകളും സ്വമേധയാ ആരാധനാലയങ്ങൾ തുറക്കേണ്ടതില്ല എന്ന് ആർജ്ജവത്തോടെ തീരുമാനിക്കുന്നു.

ഈ ഘട്ടത്തിൽ ആരെ പ്രീതിപ്പെടുത്താനാണ് അക്കാര്യത്തിൽ അന്നംകഴിക്കുന്ന മുഴുവൻ മനുഷ്യരുടെയും എതിർപ്പിനെ മറികടന്ന് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിക്കുന്നത്. വിഡ്ഢികളായ ഭക്തരും മതഭ്രാന്തന്മാരും കേരളത്തെ ചാവുനിലമാക്കും. കേരളം മരണങ്ങളുടെ ഉത്സവപ്പറമ്പാകും. എണ്ണിയാൽ ഒടുങ്ങാത്ത വൃദ്ധരും രോഗികളും ശാരീരിക അവശതകൾ ഉള്ളവരും മരിച്ചൊടുങ്ങും. കേരളത്തിൽ മഹാമാരിയിൽ ഏറ്റവും കൂടുതൽ മനുഷ്യർ ചത്തൊടുങ്ങിയ സംസ്ഥാനം എന്ന് കേരളം നാളെ അറിയപ്പെടും. ഇക്കാലമത്രയും കേരളം നേടിയെടുത്ത മുഴുവൻ ഗരിമയും മികവും മഹത്വങ്ങളുമെല്ലാം ഈ മഹാമാരിയുടെ പേമാരിക്കാലത്ത് ഒലിച്ചുപോകും.!

മതഭ്രാന്തന്മാരും അമിതഭക്തിയുള്ളവരും വിഡ്ഢികളാണ്. ശാസ്ത്ര നിഷേധികളാണ്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഊളകളാണ്. അവരുടെ ഉപദേശം കേട്ടാണോ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിക്കുന്നത്. ചരിത്രപരമായ അസംബന്ധം എന്നെ പറയാനുള്ളൂ. മാത്രമല്ല ആരുടേയും വീട്ടിലേക്കു ഞാൻ വരില്ല, ആരുടെയും വീട്ടിൽ എന്റെ സാന്നിധ്യമുണ്ടാവില്ല, എല്ലാവരും പള്ളിയിലെക്കെത്തൂ…”- എന്ന് പറയുന്ന ദൈവം എമ്മാതിരി ഊളയും മനുഷ്യവിരുദ്ധനുമാണ്….

അതിവേഗത്തിൽ തീരുമാനം പുനഃപരിശോധിക്കുവാൻ അഭ്യർത്ഥിക്കുന്നു. ഒന്നോ രണ്ടോ കൊല്ലം ആരാധനാലയങ്ങൾ അടഞ്ഞുകിടന്നാലും ഇന്നാട്ടിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഇത്രമേൽ സെൻസിറ്റീവ് ആയ ദൈവമുണ്ടെങ്കിൽ ആ ദൈവത്തോടും പണിനോക്കാൻ പറയാൻ മിനിമം മലയാളികളെങ്കിലും ശീലിക്കേണ്ടതുണ്ട്….

ശുഭാപ്തിവിശ്വാസത്തോടെ, പ്രതീക്ഷകളോടെ…

By ivayana