രചന : എം പി ശ്രീകുമാർ ✍
“ചാറ്റൽ മഴയത്ത് പുള്ളിക്കുട ചൂടി
നാട്ടുവഴി നീ പോകുമ്പോൾ
പൂമരക്കൊമ്പത്തെ പൂങ്കുയിൽ പാടീല്ലെ
‘എന്തൊരു ചന്ത’ മാണെന്ന് !
കൊച്ചു വെയിലന്ന് പൊൻ ചേല ദേഹത്ത്
മെല്ലെയുടുത്തു തന്നപ്പോൾ
കുരവയിട്ടൊരു പൈങ്കിളി യുച്ചത്തിൽ
പാറിയിറങ്ങി വന്നീല്ലെ
ഇടവഴിയിൽപ്പണ്ട് ഓണപ്പൂ നുള്ളവെ
പൂങ്കാറ്റു വന്നു പുൽകീല്ലെ
ശ്രീകോവിൽ ചുറ്റുമ്പോൾ കാർവണ്ടുനിൻ
ചുറ്റും മൂളിപ്പറന്നു വന്നീല്ലെ
നല്ലൊരു പൂവ്വാണ് തേനുണ്ണാമാവോള
മെന്നു നിനച്ചതെത്തീല്ലെ”
” ഇല്ലില്ല ഞാനൊന്നും കണ്ടീല കേട്ടീല
നീ മാത്രമായിരുന്നുള്ളിൽ
എന്നുള്ളിലന്നെല്ലാം പൂക്കളമിട്ടതു
നിൻ വിരൽത്തുമ്പുകളല്ലൊ ! “
