രചന : ലാലി രംഗനാഥ്’✍
വാടക കുടിശ്ശികയുണ്ടെന്നു കള്ളം പറഞ്ഞു വീട്ടുടമസ്ഥ വിശാലം, വീടൊഴിപ്പിക്കാൻ നോക്കിയപ്പോഴാണ് വാടകക്കാരനായ കരുണൻ പ്രശ്നമുണ്ടാക്കിയത്. വിശാലത്തിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് അയാളെ അറസ്റ്റും ചെയ്തു.
ആരിൽ നിന്നോ വിവരമറിഞ്ഞ കരുണന്റെ ഭാര്യ ലീല ഓടി പിടഞ്ഞ് പോലീസ് സ്റ്റേഷനിലെത്തി.
ഒരു വർഷം മുൻപ് വരെ പെയിന്റ് പണി ചെയ്ത് കരുണനും തയ്യൽക്കാരി ലീലയും സന്തോഷത്തോടെ സ്വന്തമായുള്ള ഷീറ്റ് മേഞ്ഞ വീട്ടിൽ ചൂരും ചൂടും പങ്കിട്ട് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.. അപ്പോഴാണ് അയാൾക്ക് സ്കൂളിൽ പ്യൂണായി ജോലി കിട്ടിയത്..
ശമ്പളമൊക്കെ കിട്ടിത്തുടങ്ങി, ഗവൺമെന്റ് ജോലിയുടെ പവറുമൊക്കെ ആയപ്പോ…
സ്വന്തമായുണ്ടായിരുന്ന ചെറിയ വീടിന്റെ തകര ഷീറ്റിൽ മഴവെള്ളം ശക്തിയിൽ വീഴുന്നത് അയാളെ ഭയപ്പെടുത്തി. ശുഷ്കിച്ച ശരീരമുള്ള സ്വന്തം ഭാര്യ ലീലയെ കാണുമ്പോൾ രാമന്റെ വീട്ടിലെ, എല്ലും തോലുമായി തൊഴുത്തിൽ നിൽക്കുന്ന പശുവിനെയാണോർമ്മ വരുന്നതെ ന്നയാൾ പറഞ്ഞു. എങ്കിലും അയാൾ
വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കാൻ കണക്ക് പുസ്തകം സൂക്ഷിച്ചിരുന്നു.
ആറുമാസം മുൻപ്, വീട്ടിലെ സൗകര്യം കുറവാണെന്ന് വാദിച്ച്,, അയാൾ വിശാലത്തിന്റെ വാടകവീട്ടിലേക്ക് പോകുമ്പോൾ ലീലയുടെ പ്രണയം മരിച്ച ചുണ്ടുകളും, നിർജീവമായ കണ്ണുകളും പഴയ തയ്യൽ മെഷീനും മൗനം പാലിച്ചതേയുള്ളൂ.
വാടക വീട്ടിലെ രണ്ടാം നിലയിലെ ടെറസിന് മുകളിൽ മഴവെള്ളം ശക്തിയായി പതിക്കുമ്പോൾ അതിന് പ്രണയത്തിന്റെ താളമാണെന്നും, താഴത്തെ നിലയിൽ താമസിക്കുന്ന വിശാലത്തിന്റെ സംസാരം കേട്ടിരിക്കുമ്പോൾ സമയം പോകുന്നത റിയുന്നില്ലെന്നും പറഞ്ഞ്, ജഴ്സി പശുവിനെ സ്വപ്നം കണ്ടയാൾ ഉറങ്ങി.
വാടക വീടിന്റെ സൗകര്യങ്ങളിൽമുഴുകിയപ്പോൾ,പക്ഷേ ഒന്ന് കരുണൻ മറന്നുപോയിരുന്നു. സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന കണക്ക് പുസ്തകം കൂടെ കൊണ്ടുവരാൻ. എല്ലാ മാസവും കൃത്യമായി വാടക കൊടുത്തതിന്റെ കണക്കുകൾ അയാൾക്ക് സൂക്ഷിക്കാൻ കഴിയാതിരുന്നതതുകൊണ്ടാണ്.
കൂടുതൽ വാടക കൊടുക്കാൻ ആള് വന്നപ്പോൾ വിശാലത്തിന്റെ കള്ള ബുദ്ധിക്കു മുന്നിൽ നിരത്താൻ കരുണന്റെ മുന്നിൽ തെളിവുകളില്ലാതായതങ്ങനെയാണ്.
ലീല പോലീസുകാരോട് എന്തൊക്കെയോ സംസാരിച്ചു, തയ്ച്ചുണ്ടാക്കിയ കാശ് എടുത്ത് വിശാലത്തിന് കൊടുത്തിട്ട്..
” വാ..കരുണേട്ടാ നമുക്ക് പോകാം… ” എന്നും പറഞ്ഞ് കരുണന്റെ കൈപിടിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു..
വീട്ടിലെത്തി, വെറുതെ മച്ചിലോട്ട് നോക്കി കിടന്ന കരുണന് , മഴയുടെ ഒച്ചയ്ക്ക് ജീവിതത്തിന്റെ താളമാണെന്നപ്പോൾ തോന്നി..
” എന്താ ആലോചിക്കണത് കരുണേട്ടാ.. ” എന്നും ചോദിച്ചു ആ ചെറിയ മുറിക്കുള്ളിലേക്ക് കടന്നുവന്ന ലീല അൽപ്പം പരിഹാസത്തോടെ പറയുന്നുണ്ടായിരുന്നു
” ഇനി നമുക്ക് ഈ വീട്ടിലെ സൗകര്യങ്ങളൊക്കെ മതി ട്ടോ.. വരൂ ഊണ് കഴിക്കാം.. “
