അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മധ്യാമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഓറഞ്ച് നിറത്തിലുള്ള ഈ ഉപകരണം ഇതുവരെ 265 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് കരുതപ്പെടുന്നത്. അഹമ്മദാബാദിൽ വിമാനം തകർന്നുവീണ ബിജെ മെഡിക്കൽ കോളേജ് റസിഡന്റ് ഡോക്‌ടർമാരുടെ ഹോസ്‌റ്റൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഘം ഈ ഉപകരണം കണ്ടെടുത്തത്. ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതിനെ തുടർന്ന് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടസ്ഥലത്ത് സിവിൽ ഏവിയേഷൻ മന്ത്രാലയ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ 40-ലധികം ഗുജറാത്ത് സർക്കാർ ജീവനക്കാർ കൃത്യത്തിൽ പങ്കുചേർന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അപകടം സംഭവിച്ച മേഖലയിൽ കാര്യമായ പരിശോധനകളാണ് നടത്തി വരുന്നത്. ഇതിനിടയിലാണ് നിർണായക വിവരങ്ങൾ ലഭിക്കുന്ന ബ്ലാക് ബോക്‌സ് ലഭ്യമായിരിക്കുന്നത്. വിമാനാപകടത്തിന്റെ കൂടുതൽ ആഴത്തിലുള്ള വിവരം ലഭ്യമാവും എന്നതിനാൽ ബ്ലാക്ക് ബോക്‌സ് നിർണായകമാണ്. ഈ ഉപകരണത്തിൽ ഒരു ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ എന്നിവ അടങ്ങിയിരിക്കുന്നു. ആദ്യത്തേത് വിമാനവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക ഡാറ്റയും രേഖപ്പെടുത്തുമ്പോൾ, രണ്ടാമത്തേത് അവസാന നിമിഷം വരെ രണ്ട് പൈലറ്റുമാർ തമ്മിലുള്ള കോക്ക്പിറ്റ് സംഭാഷണം രേഖപ്പെടുത്തുന്നു. സാധാരണയായി കൂടുതൽ സാഹചര്യങ്ങളിലും വിമാനം വിമാനത്തിന്റെ മുൻ വശത്താണ് കൂടുതൽ അപകടം സംഭവിക്കാറുള്ളത്. അതിനാൽ തന്നെ ഈ ക്രാഷ് പ്രൂഫ് ഉപകരണം വിമാനത്തിന്റെ പിൻഭാഗത്താണ് നൽകിയിരിക്കുന്നത്. വിമാനത്തിലെ ബ്ലാക്ക് ബോക്‌സിന്റെ സ്ഥാനം അപകടത്തിന് ശേഷം അത് വേഗത്തിൽ കണ്ടെത്താൻ അന്വേഷകരെ സഹായിക്കുന്നു.

അതേസമയം, അപകടത്തിൽപെട്ട വിമാനത്തിൽ 230 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവും ഉണ്ടായിരുന്നു. യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും ഉൾപ്പെടുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഒരാൾ മാത്രമാണ് – വിമാനത്തിന്റെ 11എ സീറ്റിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ്-ഇന്ത്യൻ പൗരനായ രമേശ് വിശ്വാസ് കുമാർ മാത്രമാണ് ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുണ്ടായ അപകടത്തിൽ ബാക്കിയായത്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *