രചന : സഫി അലി താഹ ✍
മുൻപത്തെ പ്രണയത്തിനൊക്കെ എന്തൊരു സൗന്ദര്യമായിരുന്നു അല്ലേ, ഉള്ളിലേക്ക് വേരോടി പച്ചപ്പും വസന്തവും തീർക്കുന്ന നിഷ്കളങ്കപ്രണയങ്ങൾ…..
flower that smiles to-day
To-morrow dies;…….
എത്ര മനോഹരമായാണ് ഓരോ വാക്കും അയാൾ ഉച്ചരിക്കുന്നത്!ഇയാൾ ഭ്രാന്തനാണെന്നോ!അല്ല ഇയാൾ ഭ്രാന്തനല്ല…..ആ വരികൾ കേൾക്കുമ്പോൾ ഞാനെന്നോട് പറയും.
പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തുള്ള ഓർമ്മകൾക്ക് ഇന്നും മധുരപതിനേഴാണ്.ബസ് സ്റ്റാൻഡിൽനിന്നും അഞ്ഞൂറ് മീറ്ററോളം ദൂരമുണ്ട് ഞങ്ങളുടെ ട്യൂഷൻ ക്ലാസ്സിലേക്ക്.സ്പെഷ്യൽ ട്യൂഷൻ കഴിഞ്ഞാണ് ഞങ്ങളെന്നും അവിടേക്ക് പോകുക.
അപ്പുറത്തെ വശത്തൂടെ പോകുന്ന ആൺകുട്ടികളുടെ കൂട്ടത്തിലെ ഒരു ജോഡികണ്ണുകളിൽ നോട്ടം കൊരുത്ത് കോളേജ് റോഡിലൂടെയുള്ള ആ നടത്തം ഞങ്ങൾ വളരെയേറെ ആസ്വദിച്ചിരുന്നു.
മൗനം പോലും വാചാലമായിരുന്നല്ലോ അന്ന്!
റോഡിന്റെ വലത് വശത്തെ നിരയിൽ അങ്ങേയറ്റത്ത് പൂവും പച്ചക്കറിയും വിൽക്കുന്ന ഒരു കടയാണ്. കനകബാംൾ എന്ന് വിളിക്കുന്ന ചേച്ചിയും അവരുടെ ഭർത്താവുമാണ് അതിന്റെ നടത്തിപ്പുകാർ. അവരുടെ പച്ചക്കറി കുട്ടയിൽനിന്നും പച്ചമുളകുകൾ വാരിത്തിന്നുന്ന ഒരു മനുഷ്യനെ ഞങ്ങൾ കാണാറുണ്ട്.
അന്നത് കഴുകാതെ കഴിക്കാമായിരുന്നു, ഭാഗ്യവാൻ!സ്വാർത്ഥതയുടെ വിഷത്തുള്ളികൾ പച്ചക്കറികളിലും തെറിച്ചിരുന്നില്ലല്ലോ!മനസ്സിന് സുഖമില്ലാത്ത മനുഷ്യനാണ് വിനോദേട്ടൻ.അയാൾ ആ മുളകുകൾ കഴിക്കുമ്പോൾ അത് നോക്കുന്ന എന്റെ നാവിലേക്ക് എരി പടരുന്ന പോലെ തോന്നിയിട്ടുണ്ട്, പക്ഷേ ആ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടാകാറില്ല.അപ്പോഴും പാടുന്നുണ്ടാകും
“What is this world’s delight?
Lightning that mocks the night,
Brief even as bright ……”
വിനോദേട്ടൻ എന്തിനാകും ഇങ്ങനെ എരിവ് കഴിക്കുന്നതെന്ന്,ഞാനെപ്പോഴും ചിന്തിക്കാറുണ്ട്, പക്ഷേ ഉത്തരം മാത്രം എന്നിൽനിന്നും ഏറെ അകലെയായിരുന്നു.
എന്നും ബസ് കൂലിയിൽനിന്നും നാല് രൂപ ഞാൻ മാറ്റിവയ്ക്കും.വെള്ളിയാഴ്ച്ച മുട്ടപഫ്‌സ് കഴിക്കുന്നതിനായോ, ഏതെങ്കിലും മാസിക വാങ്ങുന്നതിനായോ ഒക്കെയാണ് അതെടുക്കുക. അല്ലെങ്കിൽ എന്റെ സമ്പാദ്യപ്പെട്ടിയിൽ അത് കൂട്ടിവെയ്ക്കും.ആ മിച്ചം പിടിക്കുന്നതിൽനിന്നും പത്തു രൂപ ഞാൻ അദ്ദേഹത്തിന് കൊടുക്കും.
ചിലപ്പോൾ പുഞ്ചിരിയോടെ അത് വാങ്ങും, അല്ലെങ്കിൽ തലകുനിച്ച് മിണ്ടാതെ നടന്നുപോകും.
അപ്പോഴും ഉച്ചത്തിൽ ആലപിക്കുന്നുണ്ടാകും …..
“My name is Ozymandias, king of kings:
Look on my works, ye Mighty, and despair”
എന്നൊക്കെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് നടന്നുപോകുന്ന ആ മനുഷ്യനെ ഞാനും എന്റെ കൂട്ടുകാരനും നോക്കിനിന്നു.എന്റെ മനസ്സിൽ അദ്ദേഹത്തെ കുറിച്ചുള്ള സംശയങ്ങൾ ശ്വാസംമുട്ടി പിടഞ്ഞപ്പോൾ ലളിത ചേച്ചിയോട് ചോദിച്ചു.അവർക്ക് പറയാനുണ്ടായിരുന്നത് കണ്ണുനിറയ്ക്കുന്ന ഒരു കഥയായിരുന്നു.
“അവന്റെ പേര് വിനോദ് രവി. ഇംഗ്ലീഷിൽ പി ജി എടുത്തിട്ടുള്ള മനുഷ്യനാണ് . പ്രി ഡിഗ്രി മുതൽ അയാളോടൊപ്പം പഠിച്ചിരുന്ന ഒരു കുട്ടിയുമായി പ്രണയത്തിലായിരുന്നു.
അവരിവിടെ വരാറുണ്ടായിരുന്നു, ആ പൊട്ടിപ്പൊളിഞ്ഞ കടത്തിണ്ണയ്ക്ക് അവരിരിക്കുമ്പോൾ വല്ലാത്തൊരു സൗന്ദര്യമായിരുന്നു മക്കളെ…..
നിങ്ങളോടെനിക്ക് അത്രേം അടുപ്പം തോന്നുന്നത് അവർക്ക് ശേഷം നിങ്ങൾ മാത്രമാണ് ആ തിണ്ണയിൽ അത്രയും നേരമിരുന്ന് സംസാരിക്കുന്നത് കാണുന്നത്.!!
ഞങ്ങളാ തിണ്ണയിലേക്ക് നോക്കി, ഏതോ സ്‌മൃതിയിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്നത് പോലെ, ഒരു നിശബ്ദ അവിടെ കനപ്പെട്ടപോലെ!പിന്നെയും ചേച്ചിയുടെ വാക്കുകൾ ശ്രദ്ധിച്ചു,
രണ്ടാളും ഒരേ കോളേജിലാണ് Phd യ്ക്ക് ചേർന്നത്.വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ വിവാഹവും ഉറപ്പിച്ചിരുന്നു.കോളേജിൽ പോകാനുള്ള സൗകര്യത്തിന് അവളും കുടുംബവും കോളേജിന് സമീപമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്,അവൻ ഹോസ്റ്റലിലും.
ഒരു വെള്ളിയാഴ്ച വൈകിട്ട് അവൻ നാട്ടിലേക്ക് പോകാനായി ബാഗും തയാറാക്കി ഗേറ്റിൽ അവളെയും കാത്തുനിന്നു.അവന്റെ അമ്മയ്ക്ക് കൊടുക്കാൻ അവളുടെ അമ്മ എന്തൊക്കെയോ വെച്ചിട്ടുണ്ട് അതെടുത്ത് വരാം എന്ന് പറഞ്ഞാണ് അവൾ വീട്ടിലേക്ക് പോയത്. കാത്തുനിന്ന അവനെ നോക്കി റോഡ് ക്രോസ്സ് ചെയ്‌ത അവളെ പാഞ്ഞുവന്ന ഒരു അംബാസഡർ കാർ ഇടിച്ചു തെറിപ്പിച്ചു, ആ കുട്ടി ആ നിമിഷത്തിൽതന്നെ മരണമടഞ്ഞു.”
“ചേച്ചീ ആ മരണത്തോടെയാണോ വിനോദേട്ടൻ ഇങ്ങനെയായത്?”
“അതേ മോളെ. അത്രയേറെ നാടും വീടും അംഗീകരിച്ച ഒരു ബന്ധമായിരുന്നു അത്. അപ്പോൾ അവനെങ്ങനെ അത് സഹിക്കും.അവൻ പിന്നെ നോർമൽ ആയിട്ടേയില്ല.”
“ഈ പച്ചമുളകുമായിട്ട് എന്താ ബന്ധം?”എന്റെ ആകാംക്ഷ അത് മാത്രമായിരുന്നു.
“രക്തമൊലിപ്പിച്ചു കിടന്ന അവളെ അവൻ വാരിയെടുത്തപ്പോൾ ചുറ്റാകെ പച്ചമുളകുകൾ ചതഞ്ഞരഞ്ഞ് കിടന്നിരുന്നു.അവരുടെ തമിഴ്നാട്ടിലെ തോട്ടത്തിലെ മുളകായിരുന്നു അവളുടെ കൈയിൽ.
“വീട്ടുകാരൊക്കെ?”
“എല്ലാവരുമുണ്ട്, അവനെ എല്ലാർക്കും കാര്യാണ്,ചിലപ്പോൾ വീട്ടുകാർ വന്ന് അവനെ കൂട്ടികൊണ്ട് പോകും. പക്ഷേ ആ കുട്ടിയും അവനും ആദ്യം പഠിച്ച കോളേജിന് സമീപത്തുതന്നെ അവൻ ചുറ്റിപറ്റി നടക്കുന്നു.ഏഴു മണിയോടെ അവന്റെ പെങ്ങൾ വരും. അനുസരണയോടെ കൂടെ പോകും.”
ചേച്ചി പറഞ്ഞു തീർത്തപ്പോൾ വിനോദേട്ടൻ അവിടേക്ക് വന്ന് എന്റെ മുന്നിൽ കൈനീട്ടി . കൂടെയുണ്ടായിരുന്ന ആൺസുഹൃത്ത് ആ കൈയിലേക്ക് ഇരുപത് രൂപ വെച്ചുകൊടുത്തു.നടന്നുപോകുന്ന
അയാളിൽനിന്നും ഉതിർന്നുവീഴുന്ന വാക്കുകൾ കേട്ട് അപ്പോൾ മാത്രം എന്റെയും അവന്റെയും കണ്ണുനിറയിച്ചു.
I weep for Adonais—he is dead!
Oh, weep for Adonais! though our tears…..ആചുണ്ടുകൾ ചലിച്ചു.
നടന്നുതീർത്ത വഴികളിലേക്ക് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏറെ സന്തോഷമുണ്ടാക്കുന്ന,നഷ്ടബോധമുണ്ടാക്കുന്ന ഒരുപാട് ഓർമ്മകൾ ആ അഞ്ഞൂറ് മീറ്ററിനുള്ളിൽ കുരുങ്ങികിടക്കുന്നത് എനിക്ക് കാണാനാകും. ഓർമ്മകൾക്ക് ശബ്ദമുണ്ടെന്ന് എനിക്ക് മനസ്സിലായത് ഈ അടുത്ത് ആ വഴിത്താരയിലൂടെ വെറുതെ ഒന്ന് നടന്നപ്പോഴാണ്, എത്രയെത്ര ഓർമ്മകളാണെന്നെ പേരുടുത്ത് വിളിക്കുന്നത്!കണ്ണുനിറയാതെ തിരികെ നടക്കാനായില്ല എന്നതാണ് സത്യം.എവിടെനിന്നോ വിനോദേട്ടൻ പാടുന്നുണ്ടായിരുന്നു,
The flower that smiles to-day
To-morrow dies;……
ഫലമൊന്നുമില്ലെങ്കിലും തിരികെയുള്ള യാത്രയിൽ ഞാനെന്നോട് പറഞ്ഞുകൊണ്ടിരുന്നു,
till the Future dares
Forget the Past, his fate and fame shall be
An echo and a light unto eternity!’

