രചന : അദ്യ ✍️
അലസനേരങ്ങളില്‍
അരിച്ചു പെറുക്കി നോക്കിയാല്‍ കാണാം
അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ
അഴകേതുമില്ലാത്ത അക്ഷരങ്ങള്‍..
തിരസ്കാരത്തിൻ തികവിൽ
ആദ്യവും അന്ത്യവും ആലയില്‍
വെന്ത നിയതരൂപമില്ലാത്ത
നിറമറ്റ വികൃതാക്ഷരങ്ങള്‍..
ആത്മാവിന്റെ നേര്‍വികാരങ്ങള്‍
അടക്കം പറയുന്ന ആത്മഗതങ്ങൾ,
അടക്കി വയ്ക്കപ്പെട്ട വേദനകൾ,
അവിശ്വാസത്തിന്റെ ചവർപ്പുകൾ,
ആത്മനിന്ദയുടെ കലഹങ്ങൾ..
അതിജീവനത്തിന്റെ
അവസാന വാക്കിന്റെ
തിളക്കത്തിലേക്ക്
അതിനീഗൂഢമായൊരു
കവിത കാണാം..
അച്ചില്‍ വാര്‍ത്തപോലിരിക്കും
അത്ര അഴകില്‍ അര്‍ത്ഥപൂര്‍ണമായി
അടക്കിയൊതുക്കി വെച്ചവ..
അറ്റുപോവാതെ ഇഴയടുപ്പമുള്ള
അക്ഷരങ്ങൾ എടുത്തണിയുമ്പോളവ
അഴകില്‍ ചിരിക്കും..
അറ്റു പോവാത്ത ആത്മാവിൻ
തുടിപ്പാണ് കവിത…!
