ബ്ലൗസിനുള്ളിലേക്ക്
പലരുടെയും നോട്ടങ്ങൾ
ചെന്നു പതിക്കാറുണ്ടെങ്കിലും
ഒളിപ്പിച്ച നോട്ടുകളെക്കുറിച്ച്
കെട്ടിയോനു മാത്രമറിയാം.
ഇടയ്ക്കിടെ മോഷ്ടിക്കാനിറങ്ങുന്ന
കെട്ടിയോൻ തിരിഞ്ഞു കിടക്കുമ്പോൾ
നോട്ടും മോഷ്ടിച്ചിരുന്നു.
അതൊരു സുഖമുള്ള മോഷണമായിരുന്നു.
കെട്ടിയോൻ്റെ പോക്കറ്റിൽ നിന്നുമെടുത്തത്
അങ്ങേര് തിരികെയെടുക്കുന്ന സൂത്രം.
ദീനം വന്നു കിടപ്പിലായ
കെട്ടിയോനു മരുന്നു വാങ്ങാൻ
കാശില്ലാതായപ്പോളാണ്
അവളും വീട്ടുപണിക്കിറങ്ങിയത്
ഒരു നാൾ കെട്ടിയോൻ്റെ കുഴിമാടത്തിൽ
പ്രാർത്ഥിച്ച് മടങ്ങുമ്പോൾ
മക്കളില്ലാതായവളുടെ മുഖം
ആദ്യമായി അവൾ കണ്ണാടിയിൽ കണ്ടു.
ഒറ്റയ്ക്കായ വീട്ടിൽ ഒറ്റപ്പെട്ടവളുടെ
തടങ്കൽ പാളയത്തിൽ
പിന്നെയും നീണ്ട പതിനാറു വർഷങ്ങൾ.
ഒടുവിൽ കിടന്നു പോയവൾ
മരിച്ചപ്പോൾ
കുളിപ്പിക്കാനെടുത്ത പെണ്ണുങ്ങൾ
പരസ്പരം കണ്ണിൽ നോക്കി.
ബ്ലൗസിനുള്ളിൽ ഒളിപ്പിച്ചത്
നിരോധിക്കപ്പെട്ട
500 ൻ്റെ 7 നോട്ടുകൾ
അവരറിഞ്ഞില്ല
ഈപ്പോൾ ഈ നോട്ടിൻ്റെ മൂല്യം
അവർ പത്രം വായിച്ചിരുന്നില്ല
ഞാനും.

താഹാ ജമാൽ

By ivayana