ഇച്ഛിച്ചിട്ടു കൈവന്നതൊ ജീവിതം
സഞ്ചിതകർമ്മ ഫലമായ് വന്നതൊ
ഇല്ല തെല്ലുമൊരോർമ്മയതിൻ മേലെ
കല്ലോലമോടെ മെല്ലെയൊഴുകവെ
അച്ഛനെപ്പോലെ പിൻതുടരും യാ-
ദൃശ്ചികതെ വന്ദനം വന്ദനം.
ഒന്നുമൊന്നുമറിയില്ലയെങ്കിലും
ഓരോന്നങ്ങനെ ചെയ്തു പോകുന്നേരം
ഉല്ലാസമുല്ലപ്പൂച്ചിരി കണക്കെ
മെല്ലെ തളിർത്തു പൂക്കും ചിലതെല്ലാം
തെല്ലു പോലും മുളയ്ക്കാ ചിലതെല്ലാം
അല്ലലോടെയുണങ്ങും ചിലതൊക്കെ
എത്ര മാമ്പഴങ്ങൾ വീണു പോയെന്നൊ
എത്ര വെള്ളമൊഴുകി മറഞ്ഞെന്നൊ
എത്ര കാറ്റുകൾ വന്നു പുണർന്നെന്നൊ
എത്ര വാത്സല്യമോടെ പുണർന്നെന്നൊ
എത്ര ചാറ്റൽമഴ നനഞ്ഞെന്നൊ
എത്ര തേൻകണമുതിർന്നു വീണെന്നൊ
എത്ര പൂനിലാവേറ്റു നടന്നെന്നൊ
എത്ര മോഹങ്ങൾ പൂത്തു വിടർന്നെന്നൊ
എത്ര പാട്ടുകൾ കേട്ടു നുകർന്നെന്നൊ
എത്ര പൂമണമുള്ളിൽ ലയിച്ചെന്നൊ
എത്ര വെട്ടം മിഴികൾ കുടിച്ചെന്നൊ
എത്രയോർക്കാതെ പൊട്ടിച്ചിരിച്ചെന്നൊ
എത്രയോർത്തോർത്തു കണ്ണീരു വാർത്തെന്നൊ
എത്ര തപ്തനിശ്വാസമുതിർന്നെന്നൊ
എത്ര സ്വപ്നച്ചിറകിൽ പറന്നെന്നൊ
ഏതുമില്ലൊരു നിശ്ചയമെങ്കിലും
ലോകഗതികൾക്കൊപ്പമായങ്ങനെ
യോളങ്ങൾ പോലെ നീളെപ്പരന്നവ
ലോഭവീചിയിൽ മുങ്ങിക്കുളിക്കുവാൻ
ലോപമില്ലാതൊരുക്കി പകരുന്ന
ലോകനാഥ പരംപൊരുളെ ദേവ
ലോപമില്ലാതെ കൈതൊഴുതീടുന്നു.

എം പി ശ്രീകുമാർ

By ivayana