രചന : രഘുകല്ലറയ്ക്കൽ. ✍
അകമഴിഞ്ഞാഗ്രഹിച്ചാദരാൽ ഗുരുകൃപയെഴും,
അനുഗ്രഹമാത്മ നിർവൃതിയേറ്റം നൃത്തച്ചുവടാലെ,
അഭ്യസിച്ചനുഗുണമരുളും ഗുരുവോളമൂറ്റ,മേറ്റം,
അഭിവന്ദ്യമായ് കാൽച്ചിലങ്കയെ വന്ദിച്ചാദരമരങ്ങിൽ,
ആസ്വാദ്യമാമീണത്തിലുതിരും നൂപുര ധ്വനിയതിദ്രുതം,
ആടിത്തിമിർക്കും ചലനാത്മഗതത്തിലേറ്റം മിഴിവൂറ്റം.
അംഗചലനങ്ങളേറും നയനമനോജ്ഞമാം ലാസ്യാർദ്രം,
അരുണിമയാലാത്മാവിലാവേശമരുളും ചിലങ്കസ്വനം..
ആ നാദം നിലച്ചുമൗനം, നൂപുരങ്ങൾ കരളിലുമസഹ്യം,
ആടിത്തിമിർക്കാനുമാവതില്ല,നിശ്ചലതയാലുള്ളത്തിൽ.
അതുല്യമേറ്റ,മുന്നത നാട്യകലയുടെ ജീവനാടിയകന്നും,
ആടയാഭരണങ്ങളിലും മഹത്വജീവൻ ചിലങ്കയ്ക്ക്,
അഭിവന്ദ്യമായനുസൃത താളാത്മതയകന്നു, ധ്വനി മേന്മ,
അല്ലാതില്ല നൃത്തകലയിലമൂല്യമതു നൂപരധ്വനിയെന്നതും.
അകമഴിഞ്ഞു ഗുരുവിനെ മനസ്സാ വണങ്ങി ചിലങ്കതൊട്ടു,
അഹന്തയറ്റു വന്ദിച്ചാദരാൽ നൃത്തത്തുടക്കമേവരാലും.

