രചന : നിധിൻ ചാക്കോച്ചി .✍
പ്രസവിച്ച അമ്മവയറും…
കുടിച്ച പാലും മറക്കരുത്.
അച്ഛന്റെ കഷ്ടപ്പാടും
വഴികാട്ടലും നടന്ന വഴിയും
മറക്കരുത്.
ജനിച്ച വീടും…
പഠിച്ച സ്കൂളും മറക്കരുത്.
തിന്ന ചോറും…
തന്ന കൈയ്യും മറക്കരുത്.
കുളിച്ച പുഴയും…
കളിച്ച കൂട്ടും മറക്കരുത്.
ചിരിച്ച മുഖവും…
നമിച്ച ശിരസ്സും മറക്കരുത്.
കൊടുത്ത സ്നേഹം…
തിരിച്ചു വാങ്ങരുത്.
അടച്ച വാതിലിൽ…
ഒളിച്ചു നോക്കരുത്.
പശിച്ച വയറിന്…
പിശുക്കി നൽകരുത്.
ശഠിച്ചതെല്ലാം…
പിടിച്ച് വാങ്ങരുത്.
കേട്ടതൊക്കെയും…
സത്യമാക്കരുത്.
നരച്ച മുടിയോട്…
അറുപ്പ് തോന്നരുത്.
പൊഴിഞ്ഞതെല്ലാം…
പഴുത്തതാവില്ല.
മുട്ടോളം വെള്ളത്തിൽ…
മുങ്ങരുതൊരിക്കലും.
കൊടുത്തതൊക്കെയും…
ഇരുകൈയ്യും അറിയണം.
നിലത്ത് വീണത്…
പെറുക്കിയെടുക്കണം.
ക്ഷണിച്ചതാണെങ്കിൽ…
തനിച്ച് പോകണം.
പിണഞ്ഞ കെട്ടുകൾ…
പതിയെ അഴിക്കണം.
പലതുമാകാം പക്ഷേ…
പകരമാവില്ല.
നിനച്ചതൊക്കെ നേടിയെങ്കിൽ…
തനിച്ചതല്ലെന്നോർക്കണം.
നാളെ കാണാമെന്ന് വേണ്ട…
നാളെയുണ്ടെങ്കിലെന്നാകാം.
തനിച്ച് വന്നവർ…
തിരിച്ച് പോകുമ്പോൾ
കൂടെ ശയിച്ചവരും…
കൂട്ടിനുണ്ടാകില്ല.
കൂടെ വന്നവരെക്കാൾ…
കൂടെ നിന്നവരെയാണ്
ജീവിതം ഓർക്കുക.
ഉയരങ്ങളിലെത്തുമ്പോൾ…
താഴെയിരുന്ന നിഴലുകളെ
കാലാൽ ചവിട്ടരുത്.
നിന്നെ മറന്നവർക്ക്…
നീ വെറുപ്പാകേണ്ട,
നിന്നെ ഓർത്തവർക്ക്
നീ നന്ദിയാകണം.
ജീവിതം പഠിപ്പിച്ച ഏറ്റവും വലിയ പാഠം
എല്ലാം കടന്നുപോകും…
നന്മ മാത്രം ശേഷിക്കും. ✨
