ആണ്ടിലൊരിക്കൽ
ശിവരാത്രിയുടെ തലേന്ന് ഇരുട്ടിന്റെ കുട ചൂടി
തറവാട്ടിൽ ഒരു
അതിഥി വന്നു.
കാവിയുടുത്ത് കാവിപുതച്ച,
നെറ്റിയിൽ ഭസ്മം പൂശിയ
അതിഥി തലമുണ്ഡനം ചെയ്തിരുന്നു.
താടിയും മീശയുമില്ലായിരുന്നു.
അതിഥി മധ്യവയസ്സിന്റെ
പാലം കടക്കാൻ തുടങ്ങിയിരുന്നു.
തറവാടിന്റെ ഉമ്മറത്തെ
തെക്കേ മൂലയിൽ അതിഥി
ചുമരും ചാരി കുത്തിയിരുന്നു.
മുത്തശ്ശിയുടെ കാൽ തൊട്ട് വന്ദിച്ച്,
അമ്മയിലും,ചിറ്റമ്മമാരിലും,
അമ്മാവന്മാരിലും ഗൗരവം നട്ടും
അതിഥി ഇരുന്നു.
മുത്തശ്ശി വിളമ്പിയ
ഭക്ഷണം കഴിച്ച്
അതിഥി മൗനിയായി.
ഓരോ ശിവരാത്രിത്തലേന്നും
മുത്തശ്ശിയും,മറ്റുള്ളവരും
ആകാംക്ഷ കുടിച്ച്
കണ്ണുകളിൽ തിളക്കവുമായി
അതിഥിയുടെ വരവ് കാത്തു.
ഇരുട്ടിന്റെ കുട ചൂടി വന്ന
അതിഥി അവരിൽ
ആഹ്ലാദം നിറച്ചു.
അയൽപക്കത്തറവാടുകൾ
അതിഥിയുടെ ആഗമനം അറിഞ്ഞില്ല,
ആരും അറിയിച്ചുമില്ല.
മുത്തശ്ശിയോട് ഭവ്യനായും,
മറ്റുള്ളവരോട് ഗൗരവം കുടിച്ചും
അതിഥി പലതും സംസാരിച്ചു.
അ രാത്രി വീട് ആഗമനത്തിന്റെ
ഉത്സവം കൊണ്ടാടി.
അന്നൊക്കെ വള്ളി നിക്കറിട്ട്
നടന്ന എനിക്ക് അതിഥി
വാത്സല്യച്ചിരി സമ്മാനിച്ചു.
അന്ന് മുത്തശ്ശിയും, മറ്റുള്ളവരും
നിദ്ര വെടിഞ്ഞ്
ശിവരാത്രി കൊണ്ടാടി.
ഇരുട്ടിന്റെ കുട ചൂടി,
അതിഥി യാത്ര പറയാതെ
ഇരുട്ടിലൂടെ നടന്ന് പോയി.
അപ്പോൾ കരയാത്ത മുത്തശ്ശി
കണ്ണുനീരണിഞ്ഞു.
അമ്മയും, അമ്മാവന്മാരും
കണ്ണീരണിഞ്ഞു.
ഞാൻ മാത്രം കരയാനും,
ചിരിക്കാനുമാകാതെ
ധർമ്മസങ്കടത്തിലുമായി.
അടുത്ത ശിവരാത്രിത്തലേന്നത്തേക്ക്
മുത്തശ്ശിയും, മറ്റുള്ളവരും
അതിഥിയുടെ വരവിനായി
കാത്തിരിപ്പാരംഭിച്ചു.
എല്ലാവർക്കും അതിഥിയുടെ
ഛായയായിരുന്നു.
എനിക്കും.

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *