പ്രണയികളുടെ പ്രമദ മന്ത്രണങ്ങൾ കേട്ട
ചിത്ര വനികകൾ ഈയമുരുക്കിയ ശവപ്പറമ്പുകളായി!
ഒരു പറ്റം മൺകൂനകൾക്കായി
അവർ സൂര്യനെ ബലി നൽകി.
മോഹത്തിന്റെ സാമ്രാജ്യങ്ങൾ
രണ്ടും കരി നിഴലിൽ പ്രേതങ്ങളായ്,
മൗനത്തിലും ഉപ്പിലും തുരുമ്പിലും അലിഞ്ഞില്ലാതായി.
​ആരുടെ കയ്പ്പുള്ള അഹന്തയ്ക്കായി
ആ തൊട്ടിലുകൾ നിശ്ചലമായി?
ഏതു നരച്ച വാക്കിനായ് ആ മൃദു
ഹൃദയ താളങ്ങൾ ഉടഞ്ഞു പോയി?
ചോരയിരുണ്ട കുന്നിൻ
ചെരുവിൽ അവർ കയറി നിന്നു,
നിഴലുകൾ ചതിച്ചൊരാ
ഇടുങ്ങിയ അതിർത്തി കാക്കാൻ.
​അടുപ്പുകൾ തകർന്നു,
കത്തുകൾ വായിക്കാതെ ബാക്കിയായി,
പേരിലെ രജത ലിഖിതങ്ങളെല്ലാം
ആസിഡ് മഴ തിന്നു തീർത്തു.
മൃതദേഹങ്ങളെ ചവിട്ടി
നിൽക്കാൻ വിജയികളാരുമില്ലിവിടെ,
അണയുന്ന നോവിന്റെ നിർമ്മമമായൊരു
തുടിപ്പു മാത്രം ബാക്കി.
​ഒരു പിടി നിശ്വാസങ്ങൾക്കായി
അവർ ലോകത്തെ കൊന്നു തള്ളി,
ഒടുവിൽ എല്ലാം തീർന്നപ്പോൾ…
അവിടെ ആരുമുണ്ടായിരുന്നില്ല.
അന്ത്യ കർമ്മികൾ പോലും!

പിറവം തോംസൺ

By ivayana

Leave a Reply

Your email address will not be published. Required fields are marked *