രചന : ആർ. രഘുചന്ദ്രൻ ✍️
വെള്ളിമുകില്ലെന്ന് ചൊല്ലി കലഹിച്ചവൾ
വർണ്ണവില്ലെന്ന് ചൊല്ലി, കുപിതയാക്കി ഞാനും
കാർമുകിലിൻ ചേൽ ചേർന്ന നീ കണ്ണനെന്നോതിയും
നഗ്നമാം നെഞ്ചിൽ മുഖമർത്തിയ രാവുകളിൽ
രാമരൂപനെ, നീയെന്റെ ഭാഗ്യമാണെന്നവൾ…
രാമായണക്കിളി പൈതങ്ങൾ, ഉണ്ടാകട്ടെയെന്നും
രാമ, രാമയെന്ന് ചൊല്ലും ഉഷഃ, ഉച്ച, സന്ധ്യ, നേരങ്ങളും..
രാവ്, പകലുകൾ, ആർദ്രമാക്കിയ ജീവനിമിഷങ്ങളിൽ..
വിഷപുഷ്പം ദംശിച്ചറിയാതെ കാലങ്ങൾ
വിന, മൂർച്ഛിച്ച, ജീവനും മമ ജീവിതവും
പിന്നിട്ട വഴികൾ വ്യർത്ഥമെന്നാകിലും
അനുഭവകുറിപ്പ്, ഇനി ബാക്കിയില്ലേ?
ക്ഷണിക്കുക ക്ഷണപ്രഭാചഞ്ചല സ്‌മൃതികളെ
ക്ഷണിക ജീവന്റെ, തലയറുത്ത്, ഹോമിക്കുവാൻ..
ചുടലയിൽ, യക്ഷിയും, ഭൂതവും പേയുമായ്
പാടിയൊടുങ്ങട്ടെ, നിന്റെ ഓർമ്മകളും..
കാലം പടക്കും.. നീതിയോ.. നിനക്കായി
കാലന്റെ പാശം മുറുകും കാലമെങ്കിൽ
കാവ്യമെഴുത്തട്ടെ, കാലയവനിക മൂടട്ടെ..
കാവ്യകല്ലോലിനി, ഒഴുകുമീ തീരങ്ങളിൽ
